Thursday, December 6, 2018

അപൂർണ്ണ ജീവിതം - കഥ

എല്ലാവരുടെയും വിലക്കുകളെയും എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് ഞങ്ങൾ രണ്ടു പേരും വിവാഹത്തിന് തയ്യാറായത്. ഞാനും ജിഷിതയും രണ്ടു  മതക്കാരായതിനാൽ ഞങ്ങളുടെ കുടുംബക്കാർക്ക് ഈ ബന്ധം നടക്കുന്നതിനോട് തീരെ ഇഷ്ടമില്ലായിരുന്നു.

മതങ്ങൾക്കപ്പുറമാണല്ലോ രണ്ടുമനസ്സുകൾ തമ്മിലുള്ള പൊരുത്തം. അതിനു വഴങ്ങുന്ന തരത്തിൽ ഞങ്ങളുടെ മനസ്സുകൾ എന്നേ പാകപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയെറിഞ്ഞു ആ സാഹസത്തിന് -"രജിസ്റ്റർ മാര്യേജ്"- മുതിർന്നത്.

കല്യാണം കഴിഞ്ഞു എട്ടു മാസമായി കാണും. ജിഷക്ക് നിർത്താതെയുള്ള ഛർദിയും തലകറക്കവും. രണ്ടുപേരും ഗുരുവായൂർ ജെമിനിയിലാണ് വർക്ക്‌ ചെയ്യുന്നത്. മാനേജരെ വിളിച്ചു ജിഷയ്ക്കുള്ള അസുഖത്തെ കുറിച്ച് പറഞ്ഞു. 

"ഇന്നത്തേക്ക് ഒരു ദിവസത്തെ ലീവ് വേണം സാറേ. ഞങ്ങൾ ഡോക്ടറെ കണ്ടിട്ട് നാളെ വരാം". 

"കൺഗ്രാജുലേഷൻസ്"

"ആ, ആ.. പോയി വാ.., വരുമ്പോൾ ലഡുവുമായി പോരെ". മാനേജർ പറഞ്ഞു. 

എനിക്ക് സന്തോഷംകൊണ്ടു എന്തുചെയ്യണമെന്ന് അറിയാതെ തുള്ളിച്ചാടുകയായിരുന്നു. വീട്ടുകാരും കുടുംബക്കാരും ഉപേഷിച്ചതിൽപിന്നെ ഞങ്ങൾക്ക് ഉറ്റവരും ഉടയവരുമായി ഒരു അഥിതികൂടി വരുന്നത് ഒരു ഉത്സവമായിരുന്നു.

ഡോക്ടർ ഒന്നുരണ്ടു ടെസ്റ്റിന് എഴുതി. റിസൾട്ട് വാങ്ങി ഓടി ഡോക്ടർ പോകുന്നതിനുമുന്നെ ക്യാബിന്റെ മുന്നിലെത്തി. 

"എങ്ങനെയെങ്കിലും ഇന്ന് ഈ റിസൾട്ട് ഡോക്ടറെ കാണിക്കണം. നാളെ വീണ്ടും ലീവ് ചോദിച്ചാൽ ഇന്ന് പറഞ്ഞപോലെയായിരിക്കില്ല മാനേജരുടെ മറുപടി".

"ജിഷ"

നേഴ്‌സിന്റെ വിളികേട്ടാണ് ആലോചനയിൽ നിന്ന് ഉണർന്നത്.

എന്റെ വെപ്രാളം കണ്ടുകൊണ്ടിട്ടാവണം ഡോക്ടർ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു - "കുഴപ്പമില്ലടോ... താങ്കൾ ഒരച്ഛനാകാൻ പോകുന്നു".

എന്റെ സന്തോഷം അണപൊട്ടിയൊഴുകി. ഡോക്ടറും നേഴ്സുമാരും നോക്കി നിൽക്കെത്തന്നെ ഞാൻ ജിഷയുടെ നെറുകയിൽ ഉമ്മവെച്ചു.

പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നു. മാസംതോറുമുള്ള ചെക്കപ്പു തുടരുന്നുണ്ടായിരുന്നു. മൂന്നാം മാസം സ്കാനിങ്ങിന് എഴുതി തന്നു.

"ഇപ്പൊ കുഞ്ഞിനെ വേണ്ടാന്ന് വെക്കുന്നതായിരിക്കും നല്ല തീരുമാനം. ജിഷയുടെ ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ ചുമക്കാനുള്ള ശേഷി ഇല്ല". ഡോക്ടറുടെ ഈ വെളിപ്പെടുത്തൽ ഞങ്ങളിൽ അതുവരെയുണ്ടായിരുന്ന സന്തോഷത്തിന് മങ്ങൽ വീണു.

"എന്തുവന്നാലും ഞാനിതിന് സമ്മതിക്കില്ല. എന്റെ ഉദരത്തിൽ മൊട്ടിട്ട ആ ജീവനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല" ജിഷ അലറിക്കരഞ്ഞു.

ഞാൻ അവളെ നന്നേ പാടുപ്പെട്ടു ഒന്നു സമാധാനിപ്പിക്കാൻ.

"മോളുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ തന്നെയാവട്ടെ". അവളെ സമാധാനിപ്പിച്ചു.

ഒടുവിൽ എന്റെയും അവളുടെയും പിടിവാശിക്കുമുന്നിൽ നിസ്സഹാനായ ഡോക്ടർ ഒന്നുംപറഞ്ഞില്ല.

അവൾക്കു ഗർഭപാത്രത്തിൽ കാൻസറാണ്  എന്ന വിവരം എന്നെ ധരിപ്പിക്കാൻ ഡോക്ടർ മറന്നില്ല. ഇപ്പോൾ മതിയായ സംരക്ഷണമാണ് വേണ്ടത്. ഗർഭിണിയായതുകൊണ്ട് മറ്റു ചികിത്സകൾക്ക് സാധ്യമല്ല. രോഗിയെ പരമാവധി അറിയിക്കാതിരിക്കാൻ ശ്രമിക്കുക എന്നായിരുന്നു ഡോക്ടറുടെ ഉപദേശം.

ദിവസം ചെല്ലുംതോറും അവളുടെ ആരോഗ്യസ്ഥിതി മോശമായി വരുന്നു. ഏഴാം മാസം നടത്തിയ സ്കാനിങ്ങിൽ "കുഞ്ഞിനും അമ്മയ്ക്കും തീരെ പ്രതീക്ഷ വേണ്ട...പിന്നെയെല്ലാം ദൈവത്തിന്റെ അത്ഭുതങ്ങളായിരിക്കും" - എന്നാണ് ഡോക്ടർ പറഞ്ഞു

വേദനയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയത് പുറത്തേക്കു കാണിക്കാതിരിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു. എനിക്ക് അതൊന്നും താങ്ങാൻ പറ്റില്ല എന്നവൾക്കറിയാം. ഞാനെന്തെങ്കിലും ചോദിച്ചാൽ അവൾ തടഞ്ഞുനിർത്തിയ അണ  പൊട്ടിയൊഴുകുമെന്നറിയാവുന്നതു കൊണ്ട് അവൾക്ക് നേരെ ഞാനും  മുഖം കൊടുക്കില്ല. എന്റെ വേദനയും സങ്കടങ്ങളും എന്റെ മനസ്സിൽ ഒതുക്കി തീർക്കും.

പരീക്ഷണങ്ങൾ നടത്തുന്ന ദൈവത്തിന്റെ വികൃതികളോട് വെറുപ്പാണ് ഇപ്പോൾ തോന്നുന്നത്. അനുഗ്രഹിക്കേണ്ടിടത്തു നിഗ്രഹമായാലോ: - "എന്തിനാണീ നരകതുല്ല്യമായ ജീവിതം".

"കഴിഞ്ഞുപോയ ജന്മത്തിലെ പാപങ്ങൾക്ക് എന്തിനാണ് ഞങ്ങളെ ശിക്ഷിക്കുന്നത്? ഈ ജന്മത്തിൽ ഞങ്ങൾ ചെയ്യുന്ന പുണ്ണ്യങ്ങളെ നിനക്ക് കണ്ണ് തുറന്നു കണ്ടുകൂടെ?" ഈറനണിഞ്ഞ കണ്ണുകളുമായി ഹോസ്പിറ്റലിലെ ചില്ലുകൂട്ടിലിരിക്കുന്ന ദൈവങ്ങളോട് രാജേഷ് കേണപേക്ഷിച്ചു.

വളരെ പ്രതീക്ഷയോടെയായിരുന്നു ജീവിതത്തിന്റെ ഊടുംപാവും തീർത്തത്. എല്ലാം ഇത്രപെട്ടെന്ന് തകിടംമറിയുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ഒരേ താളത്തിലായിരുന്നു ഞങ്ങൾ ഇഴയടുപ്പത്തോടെ ജീവിതത്തിന്റെ നൂൽനൂറ്റിരുന്നത്. അതിന്റെ സന്തോഷത്തിൽ മതിമറന്നിരിക്കുമ്പോഴും ഞങ്ങളറിയുന്നില്ല "കട്ടപിടിച്ചു കിടന്നിരുന്ന ആ ദുർഭൂതത്തെ".

അവളുടെ ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ പ്ലസും മൈനസും ചേർന്നുള്ള പൂജ്യത്തെ കുറിച്ച് ഞങ്ങൾ അജ്ഞരായിരുന്നു.

"ചേട്ടാ എനിക്ക് ഭയങ്കര വയറു വേദന"

"സഹിക്കാൻ പറ്റുന്നില്ല" അവൾ അലറികൊണ്ടിരുന്നു.

"വെറുതെയല്ല വയറുവേദന വല്ല കണ്ടതും പിടിച്ചതും വാരി വലിച്ചു തിന്നുമ്പോൾ ഓർക്കണം" ഞാൻ അവളുടെ അസുഖം അവളെ അറിയിക്കാതെ വിഷമം കടിച്ചൊതുക്കി ഒച്ചവെച്ചു,

"മറ്റുള്ളവർ എന്ത് വിചാരിക്കും രാജേഷേട്ടാ, നമ്മൾ ഇങ്ങനെയൊക്കെയാണന്നല്ലേ ആൾക്കാർ വിചാരിക്കൂ"

അവൾക്ക് എന്തെങ്കിലും വരുമ്പോൾ എനിക്ക് വിഷമം കൊണ്ടു ഒരുതരം ദേഷ്യം വരുന്നത് സ്വാഭാവികമാണ് അതവൾക്കറിയാം. എങ്കിലും മറ്റുള്ളവരുടെ മുന്നിൽ അതുകാണിക്കുന്നത് അവൾക്കിഷ്ടമില്ല.

"വേദന കൊണ്ട് അവൾ കണ്മുന്നിൽ കിടന്ന് പിടയുമ്പോൾ എത്ര നേരം നോക്കി നിൽക്കും. കാലം ഇത്രയായിട്ടും അവളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ പോലും നൊന്തുപോകുന്ന ഒരു മനസ്സായിരുന്നു എന്റേത്.

നേഴ്‌സുമാർ വന്നു എമർജൻസി സെക്ഷനിലേക്കു കൊണ്ടുപോയി. കൂടെ ഞാനും പോയി.

"ഇത്തിരി സീരിയസാണ്. ഇനി കാക്കാൻ പറ്റില്ല. എത്രയും പെട്ടെന്ന് ഓപ്പറേഷന് കയറ്റണം" ഡോക്ടർ പറഞ്ഞു,

അടുത്തിരുന്ന എന്റെ കരങ്ങളിൽ അവൾ മുറുകെ പിടിക്കുന്നുണ്ടായിരുന്നു. വേദനയുടെ തേങ്ങൽ എന്റെ കരളു പിടഞ്ഞു. അവളെ കൂടുതൽ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു.

അവളുടെ മുഖത്ത് നോക്കുമ്പോൾ ആകെ വിഷമമാണ്. ഗർഭിണിയായിരിക്കുമ്പോൾ തടിച്ചുതുടുത്തുവരേണ്ട ശരീരം ഒരസ്ഥികൂടം പോലെയായിരിക്കുന്നു. നല്ലകണ്ണുകളും അഴകാർന്ന മുടിയും ഉണ്ടായിരുന്ന അവളെ തിരിച്ചറിയുന്നില്ല.  

ഓപ്പറേഷൻ ഇത്തിരി സീരിയസാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ എല്ലാ മുൻകരുതലുകളും ഹോസ്പിറ്റലിൽ എടുത്തിട്ടുണ്ട്.  എന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി  ഡോക്ടർ ഓപ്പറേഷന് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു തന്നിട്ടുണ്ട്.

അവൾ വേദന കൊണ്ട് എന്തൊക്കൊയോ പറയുന്നുണ്ട്.

"ജീവിതം എന്നതിന് ഒരു നിർവ്വചനം നീ പറയാറുണ്ടല്ലോ? നീയും ഞാനും ഒരു നിഴലായ് നിൽക്കുമ്പോൾ മാത്രമാണ് സംഭവിക്കുന്ന ഒരു പ്രക്രിയ അല്ലെ? ഇനി അവിടം പ്രകാശം നഷ്ടപ്പെട്ടു ഇരുട്ടു കയറുകയാണോ?"

"സൂര്യൻ ഒരു കുഞ്ഞുപൊട്ടുപോലെ കടലിലേക്ക് മറഞ്ഞു പോകുന്നപോലെ എല്ലാം അവസാനിക്കുകയാണോ ചേട്ടാ...?"

"എന്റെ ചേട്ടൻ പാവമാണ്"

"ആ പാവം ജോലി ഉപേക്ഷിച്ചാണ് എനിക്കുവേണ്ടി ഈ കാവൽ നിൽക്കുന്നത്".

ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ആരും കാണാതെ അവൾ  ഓപ്പറേഷൻ തിയ്യറ്ററിൽ കിടന്നു തുടച്ചു കളഞ്ഞു... 

"ഈ മരുന്ന് വാങ്ങണം".

നേഴ്സ് ഒരു കുറിപ്പു കൊണ്ടുവന്നു പറഞ്ഞു.

അമല ഹോസ്പിറ്റലിന്റെ പടിയിറങ്ങി സുബോധം നഷ്ടപ്പെട്ട പോലെ രാജേഷ്  നടന്നു.  തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും ജനങ്ങളും ഒന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല. അപ്രതീക്ഷതമായി പെയ്ത മഴയിൽ നനഞ്ഞു കുതിർന്നുവെങ്കിലും അതിനെ ഗൗനിച്ചില്ല. മഴക്ക് പിന്നെയും ശക്തികൂടുകയാണ്. നനഞ്ഞു കുതിർന്നു മരുന്നുമായി അവിടെയെത്തുമ്പോഴേക്കും സിസേറിയൻ കഴിഞ്ഞിരുന്നു, 

"രാജേഷ്?"
"ആൺകുഞ്ഞു പിറന്നിരിക്കുന്നു" - നേഴ്സ് കുട്ടിയുമായി വന്നു പറഞ്ഞു.

"എന്റെ ജിഷിത"

"ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ. പിന്നെ എല്ലാം ദൈവം തീരുമാനിക്കും" - നേഴ്‌സിന്റെ പറച്ചിൽ കേട്ട് അയാൾ സ്തബ്ധനായി.

ബ്രേക്കി തെറാപ്പിയാണ് പ്രതിവിധിയെന്നു ഡോക്ടർ പറയുന്നത്. ഓങ്കോ സ്പെഷ്യലിസ്റ് ഇന്ന് ലീവിലാണ്. അദ്ദേഹം വന്നാലേ ഇത് നടക്കൂ, അദ്ദേഹം ഇന്ത്യയിലെ പ്രമുഖനാണ്. ഡോക്ടറെ എടുക്കാനായി ആംബുലൻസ് തിരിച്ചിട്ടുണ്ട്.സിസ്സേറിയൻ കഴിഞ്ഞ ഉടനെ ഇത് സാധ്യമാണോ എന്നറിയില്ല.

മഴകൊണ്ട് ഇറ്റിവീഴുന്ന മഴത്തുള്ളികളോടൊപ്പം അയാളുടെ  കണ്ണീരും ഒഴുകി കൊണ്ടിരുന്നു. ഒരദൃശ്യ ശക്തി എന്തൊക്കെ അയാളിൽ നിന്ന് അടർത്തി മാറ്റുന്ന പോലെ തോന്നി.

മരവിച്ച ഹൃദയവുമായി രാജേഷ് ഗ്ലാസ്സിലൂടെ അവളുടെ ഒരു നോക്ക് കാണാൻ കൊതിച്ചു നിന്നു.

."ജീവിച്ചു കൊതിതീർന്നിട്ടില്ല ചേട്ടാ,  ദുർഗന്ധം വമിക്കുന്ന ഈ ശരീരവുമായി ഇനി അതിനു കഴിയുമെന്ന് തോന്നുന്നില്ല.നമ്മൾ കുറച്ചെങ്കിലും ജീവിച്ചല്ലോ? അടയാളമായി ഞാൻ നമ്മുടെ മോനെ ഏൽപ്പിക്കുന്നു". 

"ഇനി മിനിറ്റുകൾ ഇടവിട്ടു ഐ.സി.യു.വിന്റെ ഗ്ലാസ് ഡോറിൽ വന്നുനിന്നു  നോക്കേണ്ട. എല്ലാം ഏകദേശം തീരുമാനമായീന്നാ തോന്നണേ. നഴ്‌സുമാരുടെയും  ഡോക്ടർമാരുടെയും  ചർച്ച ആ വഴിക്കാണ് പോണത്. കാത്തു നിൽക്കേണ്ട. നീ എനിക്കായ് തന്നിരുന്ന ചൂടുള്ള ചുംബനങ്ങൾ സമ്പാദ്യമായി ഞാൻ കൊണ്ടുപോകാണ്"

പൊടുന്നനെ മോണിറ്ററിൽ ഏറിയും കുറഞ്ഞും നിന്നിരുന്ന ഗ്രാഫുകൾ ഒരു നേർരേഖയായി മാറി. എഴുതി തീരാത്ത കഥയിലെ താളുകളെ പോലെ, അപൂർണമായ ആ ജീവിതം നിശ്ചലമായി..

അഞ്ഞൂറും ആയിരവും - കഥ

'ഇത് ഞാൻ ആരുടേയും മോഷ്ടിച്ചതല്ല'  എല്ലാവരോടും കല്യാണി ആണയിട്ടു പറഞ്ഞു.

എന്നാൽ സ്നേഹാലയത്തിലെ ആരും അത് വിശ്വസിക്കാൻ തയ്യാറല്ലാത്തതുപോലെ. വാർഡനും, മാനേജരും ശകാരത്തിന്റെ വാളുയർത്തി സംസാരിച്ചു കൊണ്ടിരുന്നു.

എല്ലാവരുടെയും സംശയം ഇത്രയും കാശ് എന്റെ കയ്യിൽ എങ്ങനെ വന്നുചേർന്നുവെന്നായിരുന്നു.

ഈ നശിച്ച നോട്ടു നിരോധനം വന്നില്ലായിരുന്നെങ്കിൽ ഞാൻ എന്റെ പൊന്നുമക്കൾക്ക് കരുതി വെച്ച ഈ അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടുകൾ ആരെയും കാണിക്കില്ലായിരുന്നു - കല്യാണി മന്ത്രിച്ചു.

ഭർത്താവ് മരണപ്പെട്ടതിൽ പിന്നെ മകനും മരുമകളും കൂടി കല്യാണിയെ സ്നേഹാലയത്തിലാക്കി. 

'അവർക്കു ഞാൻ ബാധ്യതയായിയെന്ന തോന്നലായിരിക്കാം എന്നെ ഇവിടെ ഉപേക്ഷിച്ചത് എന്ന് കല്ല്യാണി അന്തേവാസികളോട് ഇടയ്ക്കിടെ പറയുമായിരുന്നു.

'എങ്കിലും എന്റെ മോൻ പാവമാണ്'. 

'അവന് ബുദ്ധിയില്ലാണ്ടാ ഇങ്ങനെ പെരുമാറുന്നേ'.

എങ്കിലും ഇടയ്ക്കിടെ അവർ എത്തിനോക്കാറുണ്ടെന്നത് കല്യാണിക്കു ഒരാശ്വാസമാണ്. വരുമ്പോഴൊക്കെ എന്തെങ്കിലും പോക്കറ്റ് മണിയായി കൊടുക്കാറുമുണ്ട്.

തനിക്ക് സമ്മാനമായി കിട്ടുന്ന പൈസ കല്യാണി തുണി ഭാണ്ഡങ്ങളുടെയിടയിൽ തിരുകി ആ പഴയ ബാഗിലാണ് വെക്കാറ്.

'എല്ലാവരും  എന്നെ  കള്ളിയെ പോലെയാണ് നോക്കുന്നത്'.

അവർ പരസ്പരം പറയുന്നുണ്ട് - 'കണ്ടാൽ പറയില്ല ഇതരക്കാരിയെന്ന്'.

അവരിങ്ങനെ നോക്കുമ്പോഴും, പറയുമ്പോഴുമൊക്കെ കല്ല്യാണിക്ക് തോന്നി - 'ഞാൻ കള്ളിയാണോയെന്നു'?

കഴിഞ്ഞ ആഗസ്തിലായിരുന്നു കല്യാണിയെ മകനും മരുമകളും കൂടി ഈ  സ്നേഹാലയത്തിൽ കൊണ്ടുവന്നാക്കിയത്. 

'ഒട്ടും താല്പര്യമില്ലായിരുന്നു എന്റെ മകനെയും പേരകുട്ടികളെയും വേർപിരിഞ്ഞു കഴിയാൻ'.

അവൻ വളർന്നു വലുതായിട്ടും കല്യാണി അവനെ പായയിൽ മൂത്രമൊഴിക്കുന്ന ആ പഴയ കൊച്ചുകുട്ടിയെ പോലെയാണ് കാണുന്നത്.

പേരകുട്ടികളുടെ ജീവനായിരുന്നു അച്ഛമ്മ.

കല്യാണിക്കു ആരെങ്കിലും ബന്ധപ്പെട്ടവർ സ്നേഹത്തോടെ കൊടുക്കുന്ന കാശെല്ലാം പേരക്കുട്ടികൾക്ക് മിട്ടായിയും, വളയും, പൊട്ടും വാങ്ങികൊടുത്തായിരുന്നു അവ ചെലവാക്കിയിരുന്നത്. അത്  കല്യാണിയുടെ ഒരു സന്തോഷവും വിനോദവുമായിരുന്നു.

ഭർത്താവ് മരിച്ച ശേഷം  കല്യാണി ആകെ അസ്വസ്‌ഥയായിരുന്നു. എന്നാൽ മകൻ എന്നും ഒരാശ്വാസവും ജീവവായുവുമായിരുന്നു അവർക്കു.

അച്ഛന്റെ വേർപാട് അമ്മയ്ക്കുണ്ടാക്കിയ ആ ശൂന്യതയിൽ നിന്ന്  .അമ്മയെ മോചിപ്പിച്ചിരുന്നത് മകന്റെ സ്നേഹവാത്സല്യമായിരുന്നു.

അമ്മയ്ക്ക് സങ്കടം വരുമ്പോൾ ആശ്വസിപ്പിക്കാൻ പൊന്നോമന മകൻ കൂടെയുണ്ടായിരുന്നു.

കല്യാണിക്കു മകൻ വിവാഹം ചെയ്യുന്നതിൽ തീരെ താൽപര്യമില്ലായിരുന്നു. കരുതലുകൾ നഷ്ടപ്പെടുമെന്നുള്ള വിഷമം കല്യാണിയെ അലട്ടിയിരുന്നു.

മകന് ജോലി ചെയ്യുന്നിടത്തെ ഒരു പെൺകുട്ടിയുമായുള്ള സ്നേഹമൊക്കെ കല്യാണിക്കു അറിയാമായിരുന്നു.ആരൊക്കെ എതിർത്താലും അവൻ അതിൽ നിന്ന് പിന്തിരിയില്ല.

'കല്യാണം കഴിച്ചാലും അമ്മയ്ക്കു കരുതലായ്, താങ്ങായ്, തണലായ്‌ ഈ മകൻ എന്നും കുടെയുണ്ടാവും' എന്ന് മകൻ ആണായിട്ടുപറയുമായിരുന്നു.

അണ്ടിയോടു അടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളി അറിയൂ. കല്യാണ ശേഷം അവന്റെ മട്ടും, ഭാവവും ആകെ മാറിയിരുന്നു.അവൻ സ്നേഹം അഭിനയിക്കാൻ തുടങ്ങിയെന്ന സത്യം 'അമ്മ കാലങ്ങൾക്കു ശേഷം തിരിച്ചറിഞ്ഞിരിക്കുന്നു.

'എന്റെ മോന്  ബുദ്ധിയില്ലാത്തോണ്ടാ അവൻ ഇങ്ങനെ പെരുമാറുന്നത്' - കല്യാണി പറയും.മോൻ എന്നും അമ്മയുടെ ജീവനായിരുന്നു.

അന്യന്റെ വേദനകളിൽ സുഖമനുഭവിക്കുന്ന ഒരു പ്രകൃതമായിരുന്നു മകന്റെയും മരുമകളുടെയും സ്വഭാവം.  

അന്യന്റെ വേദന സ്വന്തം വേദനയാക്കി കൊണ്ടാണ്  കല്യാണി വളർന്നതും ജീവിച്ചതും. അതുകൊണ്ടു തന്നെ മകന്റെയും മരുമകളുടെയും കുറ്റപ്പെടുത്തലുകളിൽ കല്യാണിക്ക് ഒന്നും തോന്നാറില്ല.

സന്ധ്യാനാമം കഴിഞ്ഞു കുട്ടികൾക്ക് കഥ പറഞ്ഞും കവിത പാടിയും കല്യാണി ദിവസവും സന്തോഷത്തിന്റെ പൊടിപൂരം പൊടിക്കും.

അതായിരുന്നു കല്യാണിയുടെ പതിവ് പരിപാടി.

ഇന്നും ഇവിടെയെത്തിയിട്ടും  കല്യാണിയുടെ മനസ്സും ശരീരവും  ആ  തറവാട്ടു മുറ്റവും, വീടും, പേരക്കുട്ടികളെയും  തേടുകയായിരുന്നു.

അതുകൊണ്ടു തന്നെയാണ്  എന്നെങ്കിലും തിരിച്ചുപോയാൽ പേരക്കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി ഒരുംകൂട്ടി വെച്ചിരിക്കുന്ന ഈ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ.

അത് വാര്ഡന്റെയും മാനേജരുടെയും ഭാഷയിൽ മോഷണം.

'എത്ര കാലമായടി നീ ഈ പണി തുടങ്ങീട്ട്'.

'കുറച്ചു പഴയ ഡ്രെസ്സുമായല്ലോടി നിന്നെ ഇവിടെ പിണ്ഡം വെച്ചത്. നീ എത്ര തവണയാടി ഓഫീസ് റൂമിൽ കയറിയത്. നിന്നെ ഇന്ന് ശെരിയാക്കുന്നുണ്ട്' - വാർഡൻ ആക്രോശിച്ചു.

'ഇത് എനിക്ക് മകനും ബന്ധുക്കളും തന്നതാണ്. എന്ന്  ആണയിട്ട്  പറഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ല'. 

'നിന്റെ മകനും ബന്ധുക്കളും .............'

'സത്യമായിട്ടും അവർ തരുന്നതാണ്'.

' അതൊക്കെ പറയുമ്പോൾ അവർ പുച്ഛത്തോടെ എന്നെ കള്ളിയെന്ന ഭാവത്തിലായിരുന്നു നോക്കിയിരുന്നത്'.

'എത്രയും പെട്ടന്ന് ഈ രാത്രി തന്നെ ഇവിടെ നിന്ന് ഇറങ്ങിക്കോളണം' - എന്ന വാർഡന്റെ ആജ്ഞ കല്യാണിയെ  വിഷമത്തിലാക്കി.

ഇനി എന്റെ മകൻ എന്നെ സ്വീകരിക്കാൻ വരുമോ? വരില്ലെങ്കിൽ എവിടെ പോകും എന്ന ചിന്ത കല്യാണിയെ അസ്വസ്ഥയാക്കി.

'എന്റെ ഭാണ്ഡകെട്ടിൽ നോട്ടുകൾ കണ്ടത് വാർഡനോട് അറിയിച്ച റസിയാത്തായും റൂമിലെ മറ്റു അന്തേവാസികളും ഓഫീസ്‌റൂമിൽ നിന്ന് ഓരോരുത്തരായി പിറകെ, പിറകെ റൂമിലേക്ക് പോയി. പോകുമ്പൊഴേക്കോ അവരുടെയെല്ലാം നോട്ടം ഞാൻ കള്ളിയായിരിക്കും എന്ന വിധത്തിലായിരുന്നു'.

ഒരു കമഴ്ന്ന ഇല മലർത്തിയിടുന്ന ശീലം കല്യാണിക്കില്ല. അന്യന്റെ മുതലിനോട് ഒരാഗ്രഹവുമില്ല. നമ്മുക്ക് അർഹതപ്പെട്ടതു വന്നു ചേരുമെന്നാണ് വിശ്വാസം.

അങ്ങിനെയാണ് മാതാപിതാക്കൾ അവരെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്.

എന്നിട്ടും കൂടപ്പിറപ്പുകളെ പോലെ കരുതിയിരുന്ന അന്തേവാസികളാരും വിശ്വസിക്കാത്തതിലുള്ള വിഷമം കല്യാണിയിൽ വേദനയുടെ ആഴം കൂട്ടി.

'വീട്ടിലും മക്കളുടെ മൊതല് മോഷ്ടിക്കുന്നതോണ്ടാവും ഇങ്ങോട്ട് കെട്ടുകെട്ടിച്ചത്' - വാർഡൻ പരിഹാസത്തോടെ പറഞ്ഞു.

'ഇയാളുടെ മക്കളെ വിവരം അറിയിച്ചോ'?  മാനേജർ വാർഡനോട് ചോദിച്ചു.

അറിയിച്ചു.

'അല്ല, ഇവളെ ഇവിടെ വെച്ച് പൂജിക്കാനല്ലേ? നാശം എങ്ങിനെയെങ്കിലും ഇവിടെ നിന്ന് ഒഴിഞ്ഞു കിട്ടിയാൽ മതി'.

'ഇവൾടെ എല്ലാ കെട്ടും ഭാണ്ഡവുമൊന്നു വിശദമായി പരിശോധിക്കൂ മാഡം. എല്ലാ മുക്കും മൂലയും അരിച്ചു പെറുക്കാൻ മിടുക്കിയല്ലേ മാഡം ' - മാനേജർ വാർഡനോട്  എന്തോ അർത്ഥം  വെച്ച് പറഞ്ഞു.

'ഹോസ്റ്റലിലെ എന്തൊക്കെ സാധനങ്ങളാണ് ഇവൾ അടിച്ചുമാറ്റിയത് എന്നറിയില്ല'.

'ഇനി വല്ലതും അടിച്ചോടി'?

വാർഡൻ ചോദിച്ചു.

ആരുടേയും ഒരു സാധനത്തിനോടും ആർത്തിയോ ആഗ്രഹമോ ഒട്ടും ഒരു കാലത്തും ഉണ്ടായിട്ടില്ല. അർഹതയില്ലാത്ത ഒന്നിനും ഒരാഗ്രഹവും തോന്നിയിട്ടില്ല.

എന്നിട്ടും കള്ളിയെന്ന അവരുടെ ആക്ഷേപം ഈ രാത്രി വേദനയുടെ കണ്ണീരിൽ അപമാനത്തിന്റെ കടലിൽ മുങ്ങിതാണു.

രാത്രി ഏറെ വൈകി. വാർഡനും മാനേജരും കിടക്കാനായി അവരുടെ റൂമിലേക്ക് പോയി.

കല്യാണി ഓഫീസ് റൂമിൽ നിലത്തു കൂനികൂടിയിരുന്നു.

ഓഫീസിലെ ഇരുട്ടുമാത്രം കല്യാണിക്ക് തുണയായി.

തറവാട്ടിലേക്ക് ഇനിയും ഒരു തിരിച്ചുപോക്ക് സാധിക്കുമോ? ഈയൊരവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട എന്നെ സ്വീകരിക്കാൻ അവർ വരുമോ? ഇവിടെ നിന്ന് ഇറങ്ങിയാൽ ഇനി എങ്ങോട്ടു എന്ന് ചിന്തിച്ചു കണ്ണടച്ചിരുന്നു.

അവർ വരുമെന്ന പ്രതീക്ഷ കല്യാണിയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർത്തുള്ളികൾ പൊടിഞ്ഞു. പേരക്കുട്ടികളുമായുള്ള സന്തോഷനിർഭരമായ നിമിഷങ്ങൾ കല്യാണിയുടെ മനസ്സിൽ പോയി മറഞ്ഞു.

നേരം വെളുത്തത് കല്യാണി അറിഞ്ഞിരുന്നില്ല. ചിന്തയുടെ ലോകത്തു സ്വപനങ്ങൾ നെയ്തു വിദൂരതയിൽ കണ്ണുംനട്ട് കല്യാണി ഇരുന്നു. പ്രഭാതത്തെ തേടിയുള്ള സൂര്യോദയം പോലെ.

Tuesday, February 28, 2017

എഴുപത് ശീലങ്ങൾ


എഴുപത് ശീലങ്ങൾ
നളിനാക്ഷൻ ഇരട്ടപ്പുഴ 

നിശബ്ദതയുടെ നരച്ച രാത്രിയിൽ 
മഞ്ഞിൻ കണങ്ങളെ തേടി 
നടക്കുന്ന പാതിരാ പൂക്കൾക്ക് 
ഉറങ്ങാതെ കൂട്ടിരിക്കുന്നു 
പൂനിലാവ്.
പുഞ്ചിരി തൂകി 
പ്രഭാതത്തെ വരവേറ്റ് 
അരുണാഭ ശോഭ വിതറി  
ഉദയസൂര്യൻ നിറഞ്ഞു നിന്നു.
വരണ്ട ഭൂമിയുടെ  
തപിക്കുന്ന ആത്മാവിന് 
കുളിർ സ്പർശമാകുന്നു   
കാലം തെറ്റി മാത്രം 
പെയ്യുന്ന മഴ.
ദാഹ നീരിനായ് കേഴുന്ന 
ഭൂമിക്കു വേണ്ടി  
ആർത്തലച്ചു പെയ്യാനാവാതെ 
മാനം മുട്ടെ നിറഞ്ഞു 
നിൽക്കുന്ന മഴ മേഘം
ഇപ്പോഴും 
കാലം തെറ്റിയലയുന്നു.
അടുക്കും ചിട്ടയുമായി 
പോയിരുന്ന കാലങ്ങൾക്കിന്ന് 
എഴുപത് ശീലങ്ങൾ.   

ഒരിടമെനിക്കു വേണം


ഒരിടമെനിക്കു വേണം
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഇന്നലകളിലെ ഓർമയിൽ 
ജ്വലിച്ചു നിന്നിരുന്ന, 
സൗഹൃദങ്ങൾ സുകൃതമായ, 
അതിർ വരമ്പുകളില്ലാത്ത 
ഒരിടമെനിക്കു വേണം.

നാട്ടിൻപുറത്തെ ചായക്കടകളിൽ 
സ്നേഹത്തിൻ കുശലം പറയുന്ന,
കശുമാവിൻ തണലിൽ 
കിളിർത്തു തളിർക്കുന്ന 
കപടതയില്ലാത്തൊരിടം വേണം.

ജാതിയും മതങ്ങളും 
സ്ത്രീയും പുരുഷനും 
കറുത്തവനും വെളുത്തവനും 
തോളോടുതോൾ ചേർന്നു 
സ്നേഹ ഗംഗയായ് 
ഒഴുകുന്നൊരിടം വേണം.
 
ഹൃദയങ്ങളെ തമ്മിൽ 
പകുത്തു നിർത്തുന്ന 
മതിലുകളില്ലാത്ത, 
സ്നേഹ സൗഹൃദം മാത്രം 
തുളുമ്പുന്നൊരിടമെനിക്കു വേണം.




ജീവന്റെ മൃതസഞ്ജീവനി തേടി


ജീവന്റെ മൃതസഞ്ജീവനി തേടി 
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഭൂമിയുടെ 
പഴയകാല പ്രൗഡിയെക്കുറിച്ച് 
വരും തലമുറക്കായി 
വിവരിച്ചു നൽകാൻ 
പാടുപെടുന്ന ഒരു ജന്മമായ് 
നാം മാറും.
നമ്മുടെ ഭൂമിയിൽ 
കൊച്ചുകൊച്ചു ചീവീടുകൾ മുതൽ 
വലിയ വലിയ ആനകളും, 
പ്രകൃതിയെ വർണാഭമാക്കുന്ന 
ചെടികളും പൂക്കളും 
ഉണ്ടായിരുന്നെന്നും 
ഇന്റർനെറ്റിൽ ബ്രൗസ് ചെയ്ത് 
വിവരിക്കാൻ പാടുപെടുന്നൊരു 
കാലം വരും.
പറവകൾ പാറിപ്പറന്ന് 
ചേക്കേറിയ ചില്ലയെ കുറിച്ച് 
കഥകളോരോന്നും പറയുന്ന 
കാലം വരും.
മഴയെ സ്വാഗതമരുളുന്ന 
മയിലാട്ടങ്ങളെ 
ഡിസ്‌കവറി ചാനൽ 
തേടി പോവേണ്ട കാലം വരും.
പുഴകളും  തോടുകളും 
നിറവിന്റെ നീർചാലുകളാണെന്ന  
മുത്തശ്ശി കഥയായി മാറുന്ന 
കാലം വരും.
നിളയൊഴുകാൻ മറന്ന വഴികളിൽ, 
ഊഷരതയെ  പ്രാപിച്ച പാരിൽ നിന്നും 
ജീവന്റെ മൃതസഞ്ജീവനി തേടി 
അന്യഗ്രഹങ്ങളിലേക്കൊരു 
പാലായനം ചെയ്യുന്ന കാലം വരും.

നാട്ടുനടപ്പ്


നാട്ടുനടപ്പ് 
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഏഴര വെളുപ്പിന് എഴുന്നേൽക്കണം 
കെട്ടിയവന്റെ കാലു തൊട്ടുവന്ദിക്കണം 
ഈറനണിഞ്ഞു തുളസി കതിർചൂടി 
അന്നപാനങ്ങൾ തയ്യാറാക്കണം 
അതാണ് നാട്ടുനടപ്പ്‌.

പെണ്ണിന്റെ ശബ്ദം പുറത്തു കേൾക്കരുത് 
ആണുങ്ങളുടെ കൺവെട്ടത്തു കാണരുത് 
കാലടികൾ വെക്കുമ്പോൾ ഒച്ചയരുത് 
ആജ്ഞകൾ കേട്ട് പ്രവർത്തിക്കണം 
മറുത്തൊന്നും പറയാതെ 
അനുസരണയുള്ളവളാവണം 
അതും ഒരു നാട്ടുനടപ്പ്‌.

ഒടുവിൽ കലാലയങ്ങളിലും,
തൊഴിടങ്ങളിലും, യാത്രകളിലും,
വീടിന്റെ ഇരുണ്ട മുറികളിലും 
അനുഭവിക്കുന്ന പീഡനങ്ങളെ 
പ്രതിരോധിക്കാനാവാതെ  
സ്വയം നീറുന്നതും നാട്ടുനടപ്പ്.

Monday, February 13, 2017

എന്താണീ പ്രണയം


എന്താണീ പ്രണയം 
നളിനാക്ഷൻ ഇരട്ടപ്പുഴ 

വിരഹത്തിന്റെ തടവറയിലെ  
ഏകാന്തതയുടെ നോവാണ് 
പ്രണയം.
രാജ്യങ്ങൾക്കപ്പുറം 
പാലായനം ചെയ്തവരുടെ 
ഹൃദങ്ങളുടെ നിലവിളിയാണ് 
പ്രണയം. 
കാത്തിരിപ്പിന്റെ കനലിനെ 
തണുപ്പിക്കാൻ പ്രളയമായി 
വരുന്ന മഹാസാഗരമാണ് 
പ്രണയം.
കടവിൽ 
കടത്തു വഞ്ചി കാത്തിരിക്കുന്ന 
ഒരു നിത്യ സഞ്ചാരിയാണ് 
പ്രണയം. 
ഒരു ചെറുപുഞ്ചിരിയിൽ 
ഹൃദയങ്ങളിൽ പൂവിടുന്ന 
അമൃത ലാവണ്യമാണ്‌ 
പ്രണയം.
കരയെ പുണരാൻ വരുന്ന 
കടലിനെ പോലെയാണ് 
പ്രണയം.
സ്വപനങ്ങളുടെ സൂര്യോദയവും 
പ്രതീക്ഷകളുടെ ചന്ദ്രോദയവും 
ചേർന്നതാണീ പ്രണയം. 

Friday, February 10, 2017

അപൂർണ്ണമായ പുസ്തകതാളുകൾ


അപൂർണ്ണമായ പുസ്തകതാളുകൾ 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

ആരും എഴുതി തീർക്കാത്ത    
അപൂർണ്ണമായ പുസ്തകതാളിലേക്ക്  
നിന്നെ കുറിച്ച് എഴുതപ്പെടുമ്പോൾ 
മഷി നിറഞ്ഞു നിന്നിരുന്ന  
പേന ശൂന്യമായിരുന്നു.
പൊടിപ്പും തൊങ്ങലും വെച്ച 
വാക്കുകൾ കൊണ്ട്  
മെനഞ്ഞെടുത്ത കഥകൾക്കൊപ്പം 
എല്ലാം ഉൾവലിഞ്ഞു  പോയിരുന്നു.
സ്നേഹത്തിലകപ്പെട്ട് തരളമായ് 
പോവുന്ന സ്ത്രീ സമർപ്പണത്തെ 
കഥകളായ് പരിവർത്തനം 
ചെയ്യപ്പെടുമ്പോൾ 
മരവിച്ച മനസുകൾക്ക് 
പ്രതികാരത്തിന്റെ പകയായിരുന്നു.
പിഴച്ചതെന്ന് പഴിച്ചും, 
പഴികൾ കേട്ട് തളർന്നും 
മുടിഞ്ഞു പോയ ജന്മമെന്ന 
കഥകൾ പ്രചരിക്കപ്പെട്ടിട്ടും 
ഉള്ളിൽ നീറുന്ന തീ കെടുത്താൻ 
കണ്ണിന്റെ ആഴങ്ങളിൽ നിന്ന്  
ഒഴുകി വന്ന ആഴികൾ 
ശ്രമിച്ചു കൊണ്ടേയിരുന്നു.
സ്നേഹ സമർപ്പണത്തിൻ 
ഇരുൾ നിറഞ്ഞ വഴികളിൽ 
അടിതെറ്റി പോവുന്നവരെ 
കുറിച്ച് എഴുതപ്പെടാതെ 
സ്വയം പിൻവലിഞ്ഞപ്പോൾ 
കാലം മൗനത്തിന്റെ 
കഥകൾ രചിക്കുന്നു.

Thursday, February 9, 2017

വൃദ്ധ സദനം

വൃദ്ധ സദനം 
ഒരു തടവറയാണ്.
പലയിടങ്ങളിൽ നിന്ന്
മക്കളെ നോക്കി  
പണവും പ്രതാപവും 
നേടിക്കൊടുത്തുവെന്ന 
ഒറ്റ കാരണം കൊണ്ട് 
ശിക്ഷിക്കപ്പെട്ടവർ.
എല്ലാവർക്കും 
ഒരേ മുഖം, 
ഒരേ ഭാവം, 
ദൈന്യതയുടെ....
എല്ലാവരും 
ഒരേ കുറ്റം  ചെയ്തവരും 
ഒരേ ശിക്ഷ 
അനുഭവിക്കുന്നവരും. 
കുറ്റവാളികളെ പോലെ
നമ്പറു കുത്തി 
സെല്ലുകൾ കണക്കെ 
ഓരോരോ കട്ടിലുകളിൽ 
ശിക്ഷയനുഭവിക്കുന്ന 
കൂട്ടുപ്രതികൾ.
എല്ലാം 
കാലചക്രത്തിന്റെ മാറ്റത്തിൽ 
പെറ്റതും പോറ്റതും 
പഴങ്കഥയായ് മാറുന്ന,
പാഴ് ജന്മങ്ങളുടെ തടവറ.

വിണ്ടുകീറിയ ആറ്




വിണ്ടുകീറിയ ആറ് 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

അന്ന് 
ദാഹം ശമിപ്പാനായ് 
കൈകുമ്പിളിൽ 
കോരിയെടുത്ത  
ആറ്റു നീരിൽ 
എന്റെ മുഖമായിരുന്നു.

ഇന്ന് 
വിണ്ടുകീറിയ ആറ്റിന്റെ 
അടിത്തട്ടിലെൻറെ 
ഏച്ചുവലിഞ്ഞ 
പൂർണ്ണപാദം.

നാളെ 
ദാഹജലം കിട്ടാതെ 
മൃത്യുവരിച്ച 
എന്റെ 
ജഡമായിരിക്കാം 
അവിടെ...

Wednesday, February 8, 2017

ഓർമകളിൽ ഇന്നും





ഓർമകളിൽ ഇന്നും 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

സ്നേഹം ചാലിച്ച് 
പിഞ്ചു കൈപിടിച്ച് 
ജീവിതത്തിന്റെ നല്ലവഴികളിലൂടെ 
നടത്തിയ എൻ മാതൃഹൃദയമേ 
ചലനമറ്റു കിടക്കുന്ന 
നിന്റെ നെറുകയിൽ  
ഞാനൊന്ന് ചുംബിച്ചോട്ടെ.
നൊന്തു പ്രസവിച്ച 
മാതൃഹൃദയത്തെ 
നോവിച്ച നോവുകൾ 
തിരകൾ പോലെയെൻ 
ആത്മാവിൽ വിങ്ങവേ,
വ്രണിത ഹൃദയവുമായി 
ഈ ലോകത്തോട് 
വിടചൊല്ലിയ അമ്മേ  
ഞാനെന്ത് പ്രായശ്ചിത്തമാണ്  
നിന്നോട് ചെയ്യുക.
നിൻ ആത്മാവിലെ 
വേദനകളൊക്കെ  
ചിതയിൽ പൂർണ്ണമായ് 
കത്തിയെരിയുമ്പോഴും 
നോവിൻ ഓർമ്മകൾ
എൻ ഹൃദയത്തിൽ 
ഒരു വിങ്ങലായ് 
നീറി കൊണ്ടിരിക്കുന്നു.
ചന്ദനമണം തൂകും 
കാറ്റുകളിൽ 
അമ്മയെന്ന 
സ്നേഹ സൗരഭ്യം 
പരക്കുമ്പോഴും 
ഓർമകളിൽ ഇന്നും 
മാതൃഹൃദയത്തെ 
നോവിച്ച നിഷേധത്തിന്റെ 
ചെരാതുകൾ മങ്ങി കത്തുന്നു.

Sunday, February 5, 2017

ജീവിത പാത



ജീവിത പാത 
നളിനാക്ഷൻ ഇരട്ടപ്പുഴ 

പാതകളോരോന്നും 
താണ്ടി പിന്നിടുമ്പോൾ 
വിദൂരമായി പോവുന്നു 
ലക്ഷ്യങ്ങളോരോന്നും.
താണ്ടിയ പാതകൾ 
കല്ലും മുള്ളും നിറഞ്ഞതും 
ദുരിതക്കയത്തിൻ 
ദുർഘടത്തിലാണെങ്കിലും 
ഇല്ല ഇനിയൊരു 
മടക്കമില്ലെൻ ചിന്തയിൽ.
ആളും അർത്ഥവും 
ഇല്ലാത്തൊരു വഴിയിൽ 
ലക്ഷ്യത്തിലെത്തുവാൻ 
ഞാൻ തനിച്ചാവുന്നു.
പൂർവ്വികർ വെട്ടിയ 
വഴികളോരോന്നും 
തേടുമ്പോഴൊക്കെയും 
ദിശതെറ്റി പോവുന്നു 
ലക്ഷ്യത്തിലെത്തുവാൻ.
മിത്രങ്ങളൊക്കെയും 
കൂടെയുണ്ടാകുമെന്നു 
ധരിച്ചുവെന്നാകിലും 
ഇതൾ പോലെ 
പിരിഞ്ഞു പോയ്‌ 
ആദ്യപാദത്തിൽ.
ഇനിയാവില്ലെനിക്കിനി 
പിന്നോട്ട് പോകുവാൻ 
നേരും നെറിയുള്ള 
നല്ല നാളേക്ക് വേണ്ടി.

Thursday, February 2, 2017

ഒരു കുമ്പസാരം





ഒരു കുമ്പസാരം  
        നളിനാക്ഷൻ ഇരട്ടപ്പുഴ 

ശരിയാണ് 
നിന്നെ നിന്നിൽ നിന്ന് 
പിഴുതെറിഞ്ഞതാണ് 
ഇന്നിന്റെ വലിയ പാപം.
നിന്റെ ഛായകളെന്നു 
നിനച്ചു 
ജീവൻ നഷ്ടപ്പെട്ട കാഴ്ചകൾ. 
ഇന്നലെകളിൽ നിന്നെ  
തകർത്തെറിയാൻ  
തുനിഞ്ഞവർ തിരിച്ചറിയുന്നുണ്ട്
വെള്ളത്തിനും വായുവിനും 
വേണ്ടിയാചിക്കുമെന്ന്. 
ജീവന്റെ ശ്വാസം 
നിലനിർത്തുവാനായി 
നീ മാത്രമേയുള്ളൂ 
അനുഗ്രഹിപ്പാൻ.
മഴയില്ലാ മാനത്തു 
കാർമേഘമില്ല 
തണുവാർന്ന കാറ്റില്ല 
കല്ലോലിനിയില്ല.
മണ്ണ് വരണ്ടും 
കടല് തിളച്ചും 
എങ്ങും വെയിൽ പക്ഷി 
മുരളുന്ന മേടകൾ മാത്രം.
മുറ്റത്തും പാടത്തും 
പെയ്ത മഴയുമില്ല, 
മഞ്ഞും മാരിവില്ലുമില്ല 
തീപാറും വെയിലിന്റെ 
തീക്കനൽ മാത്രം.
കരകവിഞ്ഞൊഴുകിയ 
പുഴകളുമില്ല, തോടുകളുമില്ല 
നട്ടുനനച്ചു ചെടികളിൽ 
ഒരുമയിൽ വിളഞ്ഞൊരു 
കായ്‌ഫലവുമില്ല. 
മധുര ശബ്ദം പൊഴിക്കും 
കിളികളുമില്ല, പറവകളുമില്ല.
നന്മ നശിച്ചും തിന്മ നിറഞ്ഞും
പച്ച നിറഞ്ഞ മണ്ണിൽ നിന്നും 
പച്ചയടർന്ന മരുകാടായ്‌ 
ചുറ്റും താളം പിഴച്ചു  
താണ്ഡവമാടുന്ന 
ദുരിത കാലം.