Tuesday, February 28, 2017

എഴുപത് ശീലങ്ങൾ


എഴുപത് ശീലങ്ങൾ
നളിനാക്ഷൻ ഇരട്ടപ്പുഴ 

നിശബ്ദതയുടെ നരച്ച രാത്രിയിൽ 
മഞ്ഞിൻ കണങ്ങളെ തേടി 
നടക്കുന്ന പാതിരാ പൂക്കൾക്ക് 
ഉറങ്ങാതെ കൂട്ടിരിക്കുന്നു 
പൂനിലാവ്.
പുഞ്ചിരി തൂകി 
പ്രഭാതത്തെ വരവേറ്റ് 
അരുണാഭ ശോഭ വിതറി  
ഉദയസൂര്യൻ നിറഞ്ഞു നിന്നു.
വരണ്ട ഭൂമിയുടെ  
തപിക്കുന്ന ആത്മാവിന് 
കുളിർ സ്പർശമാകുന്നു   
കാലം തെറ്റി മാത്രം 
പെയ്യുന്ന മഴ.
ദാഹ നീരിനായ് കേഴുന്ന 
ഭൂമിക്കു വേണ്ടി  
ആർത്തലച്ചു പെയ്യാനാവാതെ 
മാനം മുട്ടെ നിറഞ്ഞു 
നിൽക്കുന്ന മഴ മേഘം
ഇപ്പോഴും 
കാലം തെറ്റിയലയുന്നു.
അടുക്കും ചിട്ടയുമായി 
പോയിരുന്ന കാലങ്ങൾക്കിന്ന് 
എഴുപത് ശീലങ്ങൾ.   

ഒരിടമെനിക്കു വേണം


ഒരിടമെനിക്കു വേണം
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഇന്നലകളിലെ ഓർമയിൽ 
ജ്വലിച്ചു നിന്നിരുന്ന, 
സൗഹൃദങ്ങൾ സുകൃതമായ, 
അതിർ വരമ്പുകളില്ലാത്ത 
ഒരിടമെനിക്കു വേണം.

നാട്ടിൻപുറത്തെ ചായക്കടകളിൽ 
സ്നേഹത്തിൻ കുശലം പറയുന്ന,
കശുമാവിൻ തണലിൽ 
കിളിർത്തു തളിർക്കുന്ന 
കപടതയില്ലാത്തൊരിടം വേണം.

ജാതിയും മതങ്ങളും 
സ്ത്രീയും പുരുഷനും 
കറുത്തവനും വെളുത്തവനും 
തോളോടുതോൾ ചേർന്നു 
സ്നേഹ ഗംഗയായ് 
ഒഴുകുന്നൊരിടം വേണം.
 
ഹൃദയങ്ങളെ തമ്മിൽ 
പകുത്തു നിർത്തുന്ന 
മതിലുകളില്ലാത്ത, 
സ്നേഹ സൗഹൃദം മാത്രം 
തുളുമ്പുന്നൊരിടമെനിക്കു വേണം.




ജീവന്റെ മൃതസഞ്ജീവനി തേടി


ജീവന്റെ മൃതസഞ്ജീവനി തേടി 
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഭൂമിയുടെ 
പഴയകാല പ്രൗഡിയെക്കുറിച്ച് 
വരും തലമുറക്കായി 
വിവരിച്ചു നൽകാൻ 
പാടുപെടുന്ന ഒരു ജന്മമായ് 
നാം മാറും.
നമ്മുടെ ഭൂമിയിൽ 
കൊച്ചുകൊച്ചു ചീവീടുകൾ മുതൽ 
വലിയ വലിയ ആനകളും, 
പ്രകൃതിയെ വർണാഭമാക്കുന്ന 
ചെടികളും പൂക്കളും 
ഉണ്ടായിരുന്നെന്നും 
ഇന്റർനെറ്റിൽ ബ്രൗസ് ചെയ്ത് 
വിവരിക്കാൻ പാടുപെടുന്നൊരു 
കാലം വരും.
പറവകൾ പാറിപ്പറന്ന് 
ചേക്കേറിയ ചില്ലയെ കുറിച്ച് 
കഥകളോരോന്നും പറയുന്ന 
കാലം വരും.
മഴയെ സ്വാഗതമരുളുന്ന 
മയിലാട്ടങ്ങളെ 
ഡിസ്‌കവറി ചാനൽ 
തേടി പോവേണ്ട കാലം വരും.
പുഴകളും  തോടുകളും 
നിറവിന്റെ നീർചാലുകളാണെന്ന  
മുത്തശ്ശി കഥയായി മാറുന്ന 
കാലം വരും.
നിളയൊഴുകാൻ മറന്ന വഴികളിൽ, 
ഊഷരതയെ  പ്രാപിച്ച പാരിൽ നിന്നും 
ജീവന്റെ മൃതസഞ്ജീവനി തേടി 
അന്യഗ്രഹങ്ങളിലേക്കൊരു 
പാലായനം ചെയ്യുന്ന കാലം വരും.

നാട്ടുനടപ്പ്


നാട്ടുനടപ്പ് 
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഏഴര വെളുപ്പിന് എഴുന്നേൽക്കണം 
കെട്ടിയവന്റെ കാലു തൊട്ടുവന്ദിക്കണം 
ഈറനണിഞ്ഞു തുളസി കതിർചൂടി 
അന്നപാനങ്ങൾ തയ്യാറാക്കണം 
അതാണ് നാട്ടുനടപ്പ്‌.

പെണ്ണിന്റെ ശബ്ദം പുറത്തു കേൾക്കരുത് 
ആണുങ്ങളുടെ കൺവെട്ടത്തു കാണരുത് 
കാലടികൾ വെക്കുമ്പോൾ ഒച്ചയരുത് 
ആജ്ഞകൾ കേട്ട് പ്രവർത്തിക്കണം 
മറുത്തൊന്നും പറയാതെ 
അനുസരണയുള്ളവളാവണം 
അതും ഒരു നാട്ടുനടപ്പ്‌.

ഒടുവിൽ കലാലയങ്ങളിലും,
തൊഴിടങ്ങളിലും, യാത്രകളിലും,
വീടിന്റെ ഇരുണ്ട മുറികളിലും 
അനുഭവിക്കുന്ന പീഡനങ്ങളെ 
പ്രതിരോധിക്കാനാവാതെ  
സ്വയം നീറുന്നതും നാട്ടുനടപ്പ്.

Monday, February 13, 2017

എന്താണീ പ്രണയം


എന്താണീ പ്രണയം 
നളിനാക്ഷൻ ഇരട്ടപ്പുഴ 

വിരഹത്തിന്റെ തടവറയിലെ  
ഏകാന്തതയുടെ നോവാണ് 
പ്രണയം.
രാജ്യങ്ങൾക്കപ്പുറം 
പാലായനം ചെയ്തവരുടെ 
ഹൃദങ്ങളുടെ നിലവിളിയാണ് 
പ്രണയം. 
കാത്തിരിപ്പിന്റെ കനലിനെ 
തണുപ്പിക്കാൻ പ്രളയമായി 
വരുന്ന മഹാസാഗരമാണ് 
പ്രണയം.
കടവിൽ 
കടത്തു വഞ്ചി കാത്തിരിക്കുന്ന 
ഒരു നിത്യ സഞ്ചാരിയാണ് 
പ്രണയം. 
ഒരു ചെറുപുഞ്ചിരിയിൽ 
ഹൃദയങ്ങളിൽ പൂവിടുന്ന 
അമൃത ലാവണ്യമാണ്‌ 
പ്രണയം.
കരയെ പുണരാൻ വരുന്ന 
കടലിനെ പോലെയാണ് 
പ്രണയം.
സ്വപനങ്ങളുടെ സൂര്യോദയവും 
പ്രതീക്ഷകളുടെ ചന്ദ്രോദയവും 
ചേർന്നതാണീ പ്രണയം. 

Friday, February 10, 2017

അപൂർണ്ണമായ പുസ്തകതാളുകൾ


അപൂർണ്ണമായ പുസ്തകതാളുകൾ 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

ആരും എഴുതി തീർക്കാത്ത    
അപൂർണ്ണമായ പുസ്തകതാളിലേക്ക്  
നിന്നെ കുറിച്ച് എഴുതപ്പെടുമ്പോൾ 
മഷി നിറഞ്ഞു നിന്നിരുന്ന  
പേന ശൂന്യമായിരുന്നു.
പൊടിപ്പും തൊങ്ങലും വെച്ച 
വാക്കുകൾ കൊണ്ട്  
മെനഞ്ഞെടുത്ത കഥകൾക്കൊപ്പം 
എല്ലാം ഉൾവലിഞ്ഞു  പോയിരുന്നു.
സ്നേഹത്തിലകപ്പെട്ട് തരളമായ് 
പോവുന്ന സ്ത്രീ സമർപ്പണത്തെ 
കഥകളായ് പരിവർത്തനം 
ചെയ്യപ്പെടുമ്പോൾ 
മരവിച്ച മനസുകൾക്ക് 
പ്രതികാരത്തിന്റെ പകയായിരുന്നു.
പിഴച്ചതെന്ന് പഴിച്ചും, 
പഴികൾ കേട്ട് തളർന്നും 
മുടിഞ്ഞു പോയ ജന്മമെന്ന 
കഥകൾ പ്രചരിക്കപ്പെട്ടിട്ടും 
ഉള്ളിൽ നീറുന്ന തീ കെടുത്താൻ 
കണ്ണിന്റെ ആഴങ്ങളിൽ നിന്ന്  
ഒഴുകി വന്ന ആഴികൾ 
ശ്രമിച്ചു കൊണ്ടേയിരുന്നു.
സ്നേഹ സമർപ്പണത്തിൻ 
ഇരുൾ നിറഞ്ഞ വഴികളിൽ 
അടിതെറ്റി പോവുന്നവരെ 
കുറിച്ച് എഴുതപ്പെടാതെ 
സ്വയം പിൻവലിഞ്ഞപ്പോൾ 
കാലം മൗനത്തിന്റെ 
കഥകൾ രചിക്കുന്നു.

Thursday, February 9, 2017

വൃദ്ധ സദനം

വൃദ്ധ സദനം 
ഒരു തടവറയാണ്.
പലയിടങ്ങളിൽ നിന്ന്
മക്കളെ നോക്കി  
പണവും പ്രതാപവും 
നേടിക്കൊടുത്തുവെന്ന 
ഒറ്റ കാരണം കൊണ്ട് 
ശിക്ഷിക്കപ്പെട്ടവർ.
എല്ലാവർക്കും 
ഒരേ മുഖം, 
ഒരേ ഭാവം, 
ദൈന്യതയുടെ....
എല്ലാവരും 
ഒരേ കുറ്റം  ചെയ്തവരും 
ഒരേ ശിക്ഷ 
അനുഭവിക്കുന്നവരും. 
കുറ്റവാളികളെ പോലെ
നമ്പറു കുത്തി 
സെല്ലുകൾ കണക്കെ 
ഓരോരോ കട്ടിലുകളിൽ 
ശിക്ഷയനുഭവിക്കുന്ന 
കൂട്ടുപ്രതികൾ.
എല്ലാം 
കാലചക്രത്തിന്റെ മാറ്റത്തിൽ 
പെറ്റതും പോറ്റതും 
പഴങ്കഥയായ് മാറുന്ന,
പാഴ് ജന്മങ്ങളുടെ തടവറ.

വിണ്ടുകീറിയ ആറ്




വിണ്ടുകീറിയ ആറ് 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

അന്ന് 
ദാഹം ശമിപ്പാനായ് 
കൈകുമ്പിളിൽ 
കോരിയെടുത്ത  
ആറ്റു നീരിൽ 
എന്റെ മുഖമായിരുന്നു.

ഇന്ന് 
വിണ്ടുകീറിയ ആറ്റിന്റെ 
അടിത്തട്ടിലെൻറെ 
ഏച്ചുവലിഞ്ഞ 
പൂർണ്ണപാദം.

നാളെ 
ദാഹജലം കിട്ടാതെ 
മൃത്യുവരിച്ച 
എന്റെ 
ജഡമായിരിക്കാം 
അവിടെ...

Wednesday, February 8, 2017

ഓർമകളിൽ ഇന്നും





ഓർമകളിൽ ഇന്നും 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

സ്നേഹം ചാലിച്ച് 
പിഞ്ചു കൈപിടിച്ച് 
ജീവിതത്തിന്റെ നല്ലവഴികളിലൂടെ 
നടത്തിയ എൻ മാതൃഹൃദയമേ 
ചലനമറ്റു കിടക്കുന്ന 
നിന്റെ നെറുകയിൽ  
ഞാനൊന്ന് ചുംബിച്ചോട്ടെ.
നൊന്തു പ്രസവിച്ച 
മാതൃഹൃദയത്തെ 
നോവിച്ച നോവുകൾ 
തിരകൾ പോലെയെൻ 
ആത്മാവിൽ വിങ്ങവേ,
വ്രണിത ഹൃദയവുമായി 
ഈ ലോകത്തോട് 
വിടചൊല്ലിയ അമ്മേ  
ഞാനെന്ത് പ്രായശ്ചിത്തമാണ്  
നിന്നോട് ചെയ്യുക.
നിൻ ആത്മാവിലെ 
വേദനകളൊക്കെ  
ചിതയിൽ പൂർണ്ണമായ് 
കത്തിയെരിയുമ്പോഴും 
നോവിൻ ഓർമ്മകൾ
എൻ ഹൃദയത്തിൽ 
ഒരു വിങ്ങലായ് 
നീറി കൊണ്ടിരിക്കുന്നു.
ചന്ദനമണം തൂകും 
കാറ്റുകളിൽ 
അമ്മയെന്ന 
സ്നേഹ സൗരഭ്യം 
പരക്കുമ്പോഴും 
ഓർമകളിൽ ഇന്നും 
മാതൃഹൃദയത്തെ 
നോവിച്ച നിഷേധത്തിന്റെ 
ചെരാതുകൾ മങ്ങി കത്തുന്നു.

Sunday, February 5, 2017

ജീവിത പാത



ജീവിത പാത 
നളിനാക്ഷൻ ഇരട്ടപ്പുഴ 

പാതകളോരോന്നും 
താണ്ടി പിന്നിടുമ്പോൾ 
വിദൂരമായി പോവുന്നു 
ലക്ഷ്യങ്ങളോരോന്നും.
താണ്ടിയ പാതകൾ 
കല്ലും മുള്ളും നിറഞ്ഞതും 
ദുരിതക്കയത്തിൻ 
ദുർഘടത്തിലാണെങ്കിലും 
ഇല്ല ഇനിയൊരു 
മടക്കമില്ലെൻ ചിന്തയിൽ.
ആളും അർത്ഥവും 
ഇല്ലാത്തൊരു വഴിയിൽ 
ലക്ഷ്യത്തിലെത്തുവാൻ 
ഞാൻ തനിച്ചാവുന്നു.
പൂർവ്വികർ വെട്ടിയ 
വഴികളോരോന്നും 
തേടുമ്പോഴൊക്കെയും 
ദിശതെറ്റി പോവുന്നു 
ലക്ഷ്യത്തിലെത്തുവാൻ.
മിത്രങ്ങളൊക്കെയും 
കൂടെയുണ്ടാകുമെന്നു 
ധരിച്ചുവെന്നാകിലും 
ഇതൾ പോലെ 
പിരിഞ്ഞു പോയ്‌ 
ആദ്യപാദത്തിൽ.
ഇനിയാവില്ലെനിക്കിനി 
പിന്നോട്ട് പോകുവാൻ 
നേരും നെറിയുള്ള 
നല്ല നാളേക്ക് വേണ്ടി.

Thursday, February 2, 2017

ഒരു കുമ്പസാരം





ഒരു കുമ്പസാരം  
        നളിനാക്ഷൻ ഇരട്ടപ്പുഴ 

ശരിയാണ് 
നിന്നെ നിന്നിൽ നിന്ന് 
പിഴുതെറിഞ്ഞതാണ് 
ഇന്നിന്റെ വലിയ പാപം.
നിന്റെ ഛായകളെന്നു 
നിനച്ചു 
ജീവൻ നഷ്ടപ്പെട്ട കാഴ്ചകൾ. 
ഇന്നലെകളിൽ നിന്നെ  
തകർത്തെറിയാൻ  
തുനിഞ്ഞവർ തിരിച്ചറിയുന്നുണ്ട്
വെള്ളത്തിനും വായുവിനും 
വേണ്ടിയാചിക്കുമെന്ന്. 
ജീവന്റെ ശ്വാസം 
നിലനിർത്തുവാനായി 
നീ മാത്രമേയുള്ളൂ 
അനുഗ്രഹിപ്പാൻ.
മഴയില്ലാ മാനത്തു 
കാർമേഘമില്ല 
തണുവാർന്ന കാറ്റില്ല 
കല്ലോലിനിയില്ല.
മണ്ണ് വരണ്ടും 
കടല് തിളച്ചും 
എങ്ങും വെയിൽ പക്ഷി 
മുരളുന്ന മേടകൾ മാത്രം.
മുറ്റത്തും പാടത്തും 
പെയ്ത മഴയുമില്ല, 
മഞ്ഞും മാരിവില്ലുമില്ല 
തീപാറും വെയിലിന്റെ 
തീക്കനൽ മാത്രം.
കരകവിഞ്ഞൊഴുകിയ 
പുഴകളുമില്ല, തോടുകളുമില്ല 
നട്ടുനനച്ചു ചെടികളിൽ 
ഒരുമയിൽ വിളഞ്ഞൊരു 
കായ്‌ഫലവുമില്ല. 
മധുര ശബ്ദം പൊഴിക്കും 
കിളികളുമില്ല, പറവകളുമില്ല.
നന്മ നശിച്ചും തിന്മ നിറഞ്ഞും
പച്ച നിറഞ്ഞ മണ്ണിൽ നിന്നും 
പച്ചയടർന്ന മരുകാടായ്‌ 
ചുറ്റും താളം പിഴച്ചു  
താണ്ഡവമാടുന്ന 
ദുരിത കാലം.

Monday, January 30, 2017

നാരങ്ങ മിഠായി





നാരങ്ങ മിഠായി
         നളിനാക്ഷൻ ഇരട്ടപ്പുഴ 

ഓർമകളിൽ നിന്ന് 
പുഞ്ചിരി തൂകി 
മധുരം നുണഞ്ഞു 
മാടി വിളിക്കുന്നു 
നാരങ്ങ മിഠായി.
സമ്മതമില്ലാതെ 
അച്ഛന്റെ കീശയിൽ നിന്ന് 
തട്ടിയെടുത്ത 
പത്തു പൈസ തുട്ടും, 
മോഷണ ശ്രമം 
അറിഞ്ഞാലുള്ള 
ചൂരൽ കഷായത്തിന്റെ 
തീ പാറും വേദനയുടെ 
നിമിഷങ്ങളും കടന്നു 
ഭരണിയിൽ 
നിന്നെന്നെ നോക്കി 
കുണുങ്ങി ചിരിക്കുന്നു 
നാരങ്ങ മിഠായി.
പത്തു പൈസക്ക് 
രണ്ടെണ്ണമെന്നു കരുതി 
മഞ്ഞയും ചുവപ്പും  
നിറത്തിൽ പത്തെണ്ണം 
ഒളിപ്പിക്ക വയ്യാതെന്നെ 
കരയിച്ച നാരങ്ങ മിഠായി
നിനക്ക് മധുരത്തേക്കാളേറെ 
കയ്പായിരുന്നോ അന്ന്.

അധികാര ബിംബം



അധികാര ബിംബം 
          നളിനാക്ഷൻ ഇരട്ടപ്പുഴ 

രാത്രിയുടെ ഇരുളാഴങ്ങളിൽ 
അപരിചിതമായ ഭാഷയിൽ 
ഹൃദയ താളത്തിനു വേഗം 
കൂട്ടികൊണ്ടു 
ഭയാനകമായ വെളിപ്പെടുത്തലാൽ  
ഭയചികിതരാക്കുന്നു നമ്മെ.

കാട്ടാള രോദനത്തിൻ 
അതിഭീകരമായ പ്രകമ്പനവും 
അതെ തുടർന്നുള്ള നിശബ്ദതയും 
ഭീതി പരത്തി വാൾമുനയിൽ 
കുത്തി നിറുത്തുകയാണ് നമ്മെ.

ഊറ്റി ഉരുക്കി 
കരുതലായ് വെച്ചതെല്ലാം 
കടലാസ്സിൻ വില പ്രഖ്യാപിക്കുന്ന 
ദുർഭൂതങ്ങൾ.

പിശാചുക്കളേക്കാൾ പേടി 
പെടുത്തും വിധം 
പുതിയ പുതിയ 
പ്രഖ്യാപനങ്ങളെ കുറിച്ച് 
ആവലാതിയുടെ വേവലാതിയിൽ 
ഉരുകി തീരുന്ന നമ്മൾ.

ഇന്ന് 
തലയ്ക്ക് മീതെ നൂതന നിയമത്തിന്റെ 
വാളുകൾ തൂക്കി കഴുകൻ കണ്ണുമായ് 
അധികാര ബിംബങ്ങളുടെ 
നിരീക്ഷണത്തിലാണ് നമ്മൾ.

പിന്നെ പിന്നെ ഇതെല്ലം 
സ്വന്തം അസ്ഥിത്വത്തിലേക്ക് 
സ്വകാര്യത നഷ്ടപ്പെടും വിധം 
അധികാര ഭീകരതയുടെ 
കടന്നു കയറ്റമെന്നു 
തിരിച്ചറിയുന്നു നാം.

സ്മൃതിനാശം




സ്മൃതിനാശം 
          നളിനാക്ഷൻ ഇരട്ടപ്പുഴ 

വാക്കുകളെന്നും മുതൽക്കൂട്ടെന്ന് 
ഓതി തരുമെന്നച്ഛൻ 
നിത്യവും 
ഒരു വാക്കെന്ന
ഉപദേശ പെരുമഴയാലച്ഛൻ 
വാക്കിന്റെ മൂർച്ചയും 
വാക്കിന്റെ ഈണവും 
വാക്കിന്റെ താളവും 
സമന്വയിച്ചതാണച്ഛൻ. 
ഘോരമായ വാക് ധോരണികൾ 
ഘോരമായ വാക് ശരങ്ങളിൽ 
നിറഞ്ഞു തുള്ളിയ കാലം.
കാലക്രമത്തിൽ വാക്കുകൾ 
പൊടിപിടിച്ച മാറാല പോലെ 
ഓർമ്മകൾക്കു ശൂന്യതയുടെ 
ക്ലാവ് പിടിച്ചു.
എല്ലാം വെട്ടിപ്പിടിക്കാൻ 
കാണിച്ച കൂർമ്മത 
തകർന്നടിഞ്ഞു   
കൊള്ളിമീൻ കണക്കെ.
പിന്നെ പിന്നെ വാക്കുകളും,
വാക്യങ്ങളും,  ക്രമേണ 
ഞാനും കുടുംബവും 
ഏതേതെന്നറിയാത്ത വിധം 
അകവും പുറവും ബോധമില്ലാത്ത 
കഠിന ദുര്യോഗത്തിൽ 
ഓർമ്മയ്ക്ക്  മറവിയുടെ 
കരിമ്പടത്തിന്റെ പുതപ്പ്‌ വീണു.

ഏകാന്തത



ഏകാന്തത 
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഏകാന്തതയുടെ കാട്ടിൽ 
ചുറ്റും മൗനത്തിന്റെ കടലിൽ 
ഒരു കൊച്ചു ദ്വീപായ്‌ ചുരുങ്ങിയ 
പഥികയാണവൾ.
ഇന്നിനെ നോക്കി ചിരിക്കുന്ന തിരകൾക്ക് 
നാളെയെ കുറിച്ചുള്ള ഭീതിയേതുമില്ല 
ഒരിക്കലന്നു കടൽക്കരെ 
തിരയെടുത്ത പകുത്ത തീരവും 
ഹുങ്കാരഭാവത്തോടെ 
കാറ്റ് താണ്ഡവമാടി 
ഭയന്നലർന്ന വേളയും 
തിരകൾക്കിടയിൽ 
കഴിഞ്ഞകാലത്തിന്റെ 
കാലടികൾ മായാതെ കിടപ്പുണ്ട്.
പാറക്കമുറ്റിയോർ, പറന്നകന്നവർ 
 പലതുമോർമ്മയിൽ 
മരിച്ചടിഞ്ഞു പോയത് 
സ്വപ്നവും മഴവില്ലുമൊക്കെയായ് 
ഏകാന്തതയുടെ കാട് 
മറവിലേക്ക്‌ ആഴ്ന്നു പോവുന്നു 
ഈ നിശബ്ദ തീരത്തിൽ.

സ്നേഹം



സ്നേഹം 
             നളിനാക്ഷൻ ഇരട്ടപ്പുഴ 

നിന്നിൽ നിന്നുള്ള 
നന്മ തുളുമ്പുന്ന 
പ്രതീക്ഷയുടെ കിരണമാണ് 
സ്നേഹം.

ആഗ്രഹിക്കുമ്പോൾ 
ലഭിക്കാത്തതും 
ആവശ്യപ്പെടുമ്പോൾ 
നല്കപ്പെടുന്നതുമല്ലലോ 
സ്നേഹം. 

ഹൃദയത്തിൽ നിന്ന് 
ഹൃദയത്തിലേക്കുള്ള 
അകലം കുറക്കലല്ലേ 
സ്നേഹം.

ജ്വല്പനങ്ങളിൽ നിന്ന് 
യാഥാർഥ്യത്തിലേക്കുള്ള 
നാഴികയുടെ അകലമാണ് 
സ്നേഹം.

മറ്റുള്ളവർക്ക് നൽകേണ്ടതും 
സ്വന്തമായി ഉണ്ടാവേണ്ടതും 
അടിച്ചേൽപ്പിച്ചു നൽകേണ്ടാത്തതും 
ഇന്ന് സ്വന്തമായില്ലാത്തതുല്ലേ 
സ്നേഹം.

ഖർബാൻ




ഖർബാൻ 
    നളിനാക്ഷൻ ഇരട്ടപ്പുഴ 

പടച്ചു വെച്ച
പല കഥകളും 
പറഞ്ഞു ഫലിപ്പിക്കാൻ
പല കിങ്കരന്മാരും
നമ്മുക്ക് ചുറ്റും
വലയം ചെയ്യും.
പല വർണ്ണങ്ങളിൽ
വിരിഞ്ഞ പൂക്കൾ
തേൻ നുകരാനുള്ള
ശലഭത്തെ
ആകർഷിക്കും പോലെ
നമ്മെ കീഴ്‌പ്പെടുത്തും.
വിഷലിപ്തമായി
നാം നുകർന്നതു
മധുവെന്ന് പറഞ്ഞു
നമ്മെ ധരിപ്പിക്കും.
പീഡനത്തിരയാവുന്ന
കുഞ്ഞുപൈതങ്ങളുടെ
നിലവിളിയെ
ഹൃദയ സംഗീതമെന്നും
പട്ടിണി കിടന്നു
ശോഷിച്ച കോലത്തെ
ഡയറ്റിങ്ങെന്ന്
പറഞ്ഞു ഫലിപ്പിക്കാൻ
ശ്രമിച്ചു കൊണ്ടേയിരിക്കും.
 ഉരുണ്ട ഭൂമിയെ
പരന്ന ഭൂമിയെന്നും പറഞ്ഞു
ആത്മാവിന്റെ നിയന്ത്രണം
ഖർബാനാക്കുന്നു നമ്മിൽ ...

പ്രണയം


പ്രണയം 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

പേരറിയാത്ത നൊമ്പരത്തിന്റെ 
ഒരു നോവായ് മനസ്സിൽ 
എന്നും ഒരു നനുത്ത ഓർമ്മയായ്‌ 
കടന്നു വന്നതാണ് പ്രണയം.

ഞാനെന്നെ അറിയുന്നതിനെക്കാൾ 
നിന്നെ അറിയുന്നുവെന്ന് 
നടിക്കുന്നതാണ് പ്രണയം.

മിന്നിയും മങ്ങിയും 
വീണ്ടും ജ്വലിക്കുന്ന 
മിന്നാമിനുങ്ങായ്  പ്രണയം.

മഴയായ് പെയ്തും 
കനലായ് എരിഞ്ഞും 
തണലായ്‌ പടർന്നതും പ്രണയം.

മോഹസ്വപ്നങ്ങൾ രചിച്ചും 
നിറമുള്ള പൂക്കൾ വിരിയിച്ചും 
കിരണങ്ങളില്ലാത്ത സ്ഫുരണമായ് തീരുന്ന 
മുറിവുകളുടെ വസന്തമാണ് പ്രണയം.

നിറഭേദങ്ങൾ


നിറഭേദങ്ങൾ 
            നളിനാക്ഷൻ ഇരട്ടപ്പുഴ 

'അമ്മ എനിക്കായ് 
പകർന്നു നൽകിയ 
ഹൃദയത്തിൽ 
പൊതിഞ്ഞ സ്നേഹലാളനത്തിന് 
നിറഭേദങ്ങളേതുമേയുണ്ടായിരുന്നില്ല.

അച്ഛനദ്ധ്വാനത്തിൻ വിയർപ്പിൽ 
ഒരുംകൂട്ടിയ അന്നത്തിന് 
വർണ്ണങ്ങളേതുമേയുണ്ടായിരുന്നില്ല.

ജന്മനാലെന്നിൽ ഊട്ടിയുറപ്പിച്ച 
വിശ്വാസത്തിൽ കലർപ്പുകലർന്നൊരു 
ബാഹ്യ വിലക്കുകളേതുമേയുണ്ടായിരുന്നില്ല.

പിന്നെ, പിന്നെ,  
സ്നേഹലാളനങ്ങൾക്കു 
കൃത്രിമ രൂപവും ഭാവവും 
കണ്ടു തുടങ്ങി.

പട്ടിണി മാറ്റുന്ന അന്നപാനങ്ങൾ
നാടും നാട്ടാരും തീരുമാനിക്കും
വിധത്തിൽ കാലമാകെ 
മാറ്റി മാറിച്ചു.

ഒടുവിൽ 
കണ്ടതും കേട്ടതുമായെൻ 
വിശ്വാസത്തിൻ 
അടിത്തറ തകർത്തെറിഞ്ഞ 
മൂഢമാമൊരു 
പുത്തൻ വിശ്വാസവും'.

കവിത



കവിത

         നളിനാക്ഷൻ ഇരട്ടപ്പുഴ

നഷ്ട സ്വപ്നങ്ങളുടെ 
വേദനയിൽ നിന്നു ഞാൻ 
കോർത്തിണക്കിയ
അക്ഷരമണികളാണെൻ  
കവിത.

സ്നേഹത്തിൻ നിറ 
സൌരഭ്യം  പടർത്തും  
അക്ഷര വർണ്ണ പൂക്കളാൽ 
കോർത്തിണക്കിയതാണെൻ  
കവിത. 

പീഡിത ഹൃദയങ്ങൾക്ക്‌ 
സാന്ത്വനമേകും, 
മർദ്ദിത ജനങ്ങൾക്ക് 
തണലായി നില്ക്കും 
ഒരു മരമാണെൻ  
കവിത. 

മതവും മനുഷ്യനും 
പരസ്പരം കലഹിച്ചിടുമ്പോൾ 
മനമോടെ മനതാരിൽ 
സ്നേഹം വിളയിക്കുമാണെൻ
കവിത.